കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് എറണാകുളം സൗത്ത് പോലീസ്. കൊച്ചിയിൽ ജനുവരിയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് 38 ലക്ഷം രൂപ തട്ടിയെന്ന ഇവന്റ്‌മനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് കേസെടുത്തത്. മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. എന്നാൽ ഇതുവരെ ഹാജരായിട്ടില്ല. പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജാണ് പരാതിക്കാരൻ.
ഇക്കഴിഞ്ഞ ജനുവരി 23നാണ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്മാന്റെ ‘ഉയിരെ’ സംഗീത പരിപാടി നടന്നത്. സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു.
ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നിജു രാജിന്‍റെ പരാതി. പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് ആരോപിച്ചതായും നിജു പരാതിയിൽ ആരോപിക്കുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനും റോഡിൽ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്.
<BR>
TAGS : SHAAN RAHMAN | CASE REGISTERED
SUMMARY : Financial dispute related to music night; Police files case against Shaan Rahman