ബെംഗളൂരു: വടക്കൻ കർണാടകയിലെ കലബുർഗിയിൽ ദളിത് യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കലബുർഗി പ്രഗതി കോളനി സ്വദേശി ശശികാന്ത് (25) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ബസവേശ്വര ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിലെ ജീവനക്കാരനാണ് ശശികാന്ത്. സംഭവത്തിൽ ബ്ലഡ് ബാങ്ക് ഉടമ ചന്ദ്രശേഖർ എം പാട്ടീലില്‍, ഇയാളുടെ സഹായികളായ ആദിത്യ മറാത്ത, ഓംപ്രകാശ് ഘോർവാദി, രാഹുൽ പാട്ടീൽ, അഷ്ഫാഖ് എന്നിവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഒളിവിലാണ്.
സിഗരറ്റ് മോഷ്ടിച്ചെന്നാരോപിച്ചാണ് അഞ്ചംഗ സംഘം ശശികാന്തിനെ ക്രൂരമായി മർദ്ദിച്ചത്. വിദേശേത്തു നിന്നും എത്തിച്ച 1.40 ലക്ഷം രൂപ വിലയിള്ള സിഗരറ്റ് ശശികാന്ത് മോഷ്ടിച്ചെന്നായിരുന്നു ഇവരുടെ ആരോപണം. ശശികാന്തിനെ കടയിൽ പൂട്ടിയിടുകയും സിഗരറ്റിൻ്റെ തുക തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടുകയുമായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തി ശശികാന്തിനെ മോചിപ്പിച്ച് വീട്ടിലെക്കെത്തിച്ചെങ്കിലും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. പിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ശശികാന്തിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ദളിത് സംഘടനാ നേതാക്കളും ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിക്ക് പുറത്ത് മൃതദേഹവുമായി പ്രതിഷേധിച്ചു.