തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. മാവേലിക്കര സ്വദേശിയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർഥിയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽനിന്നാണ് എംഎസ് പഠനം പൂർത്തിയാക്കിയത്. എഫ്ആർസിഎസ് കൂടി എടുത്തശേഷം തിരികെ നാട്ടിൽ എത്തി. പിന്നീട് ജോൺ ഹോപ്കിൻസ് അടക്കമുള്ള ഉന്നത വിദേശ സർവകലാശാലകളിൽനിന്ന് ഹൃദയ ശസ്ത്രക്രിയയിൽ ഉന്നത പഠനം നേടി.
ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡൻ്റും ഇന്ത്യാ ഗവൺമെൻ്റിൻ്റെ നാഷണൽ റിസർച്ച് പ്രൊഫസറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ ഫാക്കൽറ്റിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്‌ഠിച്ചു.
ഇന്ത്യയിലെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. 1999-ൽ ഫ്രഞ്ച് ഗവൺമെൻ്റ് നൽകിയ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സ് ബഹുമതി (Ordre des Palmes Academiques) അദ്ദേഹത്തെ ഷെവലിയർ ആക്കി. അന്താരാഷ്‌ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾക്ക് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിൽ നിന്ന് 2009-ൽ ഡോ. സാമുവൽ പി. ആസ്പർ ഇൻ്റർനാഷണൽ അവാർഡ് ലഭിച്ചു. ഭാര്യ: അഷിമ. മന്നാ, മനീഷ് എന്നിവരാണ് മക്കൾ.
<BR>
TAGS : DR. MS VALYATHAN
SUMMARY :Dr. MS Valyathan passed away