വയനാടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തത്തിൽ ഇതുവരെ 93 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്നും 18 മൃതദേഹങ്ങൾ വിട്ടുനൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. 128 പേർ പരുക്കേറ്റ് ചികിത്സയിലുണ്ട്. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയതായും അധികൃതർ പറഞ്ഞു. കൽപറ്റ ഗവൺമെന്‍റ് ആശുപത്രിയിൽ 13 പേരും വിംസ് ആശുപത്രിയിൽ 82 പേരും മേപ്പാടി കമ്യൂണിറ്റി ഹെൽത് സെന്‍ററിൽ 27 പേരും ചികിത്സിയിലാണ്. ഇതിൽ ഒമ്പത് പേർ വിംസ് ആശുപത്രിയിലെ ഐ.സി.യുവിലാണ്.
അതേസമയം സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയുംസംഘം മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടങ്ങി. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലെത്താനാകുന്നത്. ചൂരൽമലയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. മുണ്ടക്കൈയിൽ നിന്ന് ഇതിനകം 100 പേരെ കണ്ടത്തി രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ആളുകളെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റും. പ്രദേശത്തെ മൂടൽമത്ത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ചൂരൽമലയിൽ താലൂക്ക്തല ഐ.ആർ.എസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കൺട്രോൾ റൂം നമ്പറുകൾ: ഡെപ്യൂട്ടി കലക്ടർ- 8547616025, തഹസിൽദാർ വൈത്തിരി – 8547616601, കൽപ്പറ്റ ജോയിൻറ് ബി.ഡി.ഒ ഓഫീസ് – 9961289892, അസിസ്റ്റൻറ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093, അഗ്നിശമന സേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ – 9497920271, വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688.
<BR>
TAGS : WAYANAD LANDSLIPE | RESCUE
SUMMARY : Landslide: 93 bodies recovered; Rescue operation started in Mundakai