ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ വിചാരണ നടപടിക്കെതിരായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജിയിൽ ഇന്ന് വിധി. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
തന്നെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ താവർ ചന്ദ് ഗെലോട്ട് അനുമതി നൽകിയതിനെ ചോദ്യംചെയ്താണ് സിദ്ധരാമയ്യ ഹർജി നൽകിയിരുന്നത്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറയുക. ഹർജിയിൽ ഈ മാസം 12-ന് വാദം പൂർത്തിയാക്കിയ കോടതി വിധിപറയാനായി മാറ്റിയതായിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വിയാണ് സിദ്ധരാമയ്യക്കുവേണ്ടി വാദിക്കുന്നത്. ഗവർണർക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.
മൈസൂരുവിൽ സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ പാർപ്പിടഭൂമികൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. കേസിൽ ഓഗസ്റ്റ് 17ന് സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയിരുന്നു. ഇതിനെതിരായി സിദ്ധരാമയ്യ ഹർജി നൽകുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ വിചാരണ നടപടികൾക്ക് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്നു.
TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka High Court to give verdict on CM Siddaramaiah’s plea against Governor’s nod for MUDA probe