ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ രണ്ട് ദിവസത്തിനകം പുനരാരംഭിക്കുമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ് പറഞ്ഞു. കർണാടക ചീഫ് സെക്രട്ടറിയുമായി ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് ദിവസത്തിനകം തിരച്ചിൽ പുനരാരംഭിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു.
പുഴയിലെ അടിയൊഴുക്ക് നാല് നോട്സായി കുറഞ്ഞെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. അടിയൊഴുക്ക് മൂന്ന് നോട്സായാൽ ഈശ്വർ മാൽപെക്ക് പരിശോധനക്ക് അനുമതി നൽകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തിരിച്ചിലിന് വീണ്ടും നേവിയെ എത്തിക്കാനും നീക്കമുണ്ട്. പ്രതികൂല കാലവസ്ഥയെയും ശക്തമായ അടിയൊഴുക്കിനെ തുടർന്നുമാണ് തിരച്ചിൽ നിർത്തിവെച്ചിരുന്നത്.
അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ദൗത്യം ഗൗരവകരമായി കാണണമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. അർജുനായുള്ള തിരച്ചിൽ 14-ാം ദിവസമാണ് താത്കാലികമായി അവസാനിപ്പിച്ചിരുന്നത്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun to restart in another two days