ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച് 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബന്ദ് പിൻവലിക്കാൻ ഗതാഗത വലുപ്പുമായി സംഘടന നേതാക്കൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ബന്ദുമായി മുമ്പോട്ട് പോകുമെന്ന് സംഘടന അറിയിച്ചു.
ബെളഗാവിയിൽ കന്നഡിഗരെ അടിച്ചമർത്തുകയാണെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ബന്ദ് എന്നും സംഘടന അറിയിച്ചു. കർണാടകയിൽ മറാത്തി ഏകീകരൺ സമിതിയെ നിരോധിക്കണമെന്നും ശിവസേന അംഗങ്ങളെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കണമെന്നും കന്നഡ ഒക്കൂട്ട അംഗങ്ങൾ ആവശ്യപ്പെട്ടു. ടി.എ. നാരായണ ഗൗഡ, പ്രവീൺ ഷെട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കർണാടക രക്ഷണ വേദികെ പോലുള്ള സംഘടനകൾ ബന്ദിനെ പിന്തുണച്ചിട്ടില്ലെങ്കിലും, ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ഗതാഗത അസോസിയേഷനുകളും ഏതാനും സ്വകാര്യ ബസ് അസോസിയേഷനുകളും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. നഗരത്തിലെ ചില മാളുകളും ശനിയാഴ്ച അടച്ചിടും.
എന്നാൽ ഹോട്ടൽ, സിനിമാ വ്യവസായങ്ങൾ ധാർമ്മിക പിന്തുണ മാത്രമാണ് നൽകിയത്. വിവിധ ട്രേഡ് യൂണിയനുകൾ ഇതുവരെ ബന്ദ് ആഹ്വാനത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബന്ദ് പ്രാബല്യത്തിൽ ഉണ്ടാകും. ശനിയാഴ്ച കർണാടക മുഴുവൻ അടച്ചിടുമെന്ന് കന്നഡ ഒക്കൂട്ട നേതാവ് വാട്ടൽ നാഗരാജ് പറഞ്ഞു. നിരക്ക് വർധനവിൽ പ്രതിഷേധിച്ച് ബന്ദ് സമയത്ത് മെട്രോ ഉപയോഗിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
TAGS: KARNATAKA | STRIKE
SUMMARY: Karnataka Bandh announced on march 22