ബെംഗളൂരു: ബെംഗളൂരുവിൽ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് എട്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത. കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ അനന്തര ഫലമാണ് ദുരന്തമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ലോകായുക്ത ജസ്റ്റിസ് ബി.എസ്.പാട്ടീല്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹെന്നൂരിന് സമീപം ബാബുസാപാളയത്തിലാണ് ആറ് നില കെട്ടിടം തകർന്നുവീണത്. സംഭവത്തില്‍ ബിബിഎംപി അസിസ്റ്റന്‍ഡ് എക്സികുട്ടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ബിബിഎംപി ചീഫ് കമ്മീഷണറുടേതാണ് നടപടി. ബെംഗളൂരു കോര്‍പറേഷന്റെ അനുമതി ഇല്ലാതെയാണ് കെട്ടിട നിര്‍മാണം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മൂന്ന് തവണ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെപ്പിക്കാന്‍ ശ്രമമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സികുട്ടീവ് എന്‍ജിനീയര്‍ വിനയിയെ സസ്പെന്‍ഡ് ചെയ്തത്. മൂന്നു നില മാത്രം പണിതുയര്‍ത്താന്‍ കോര്‍പറേഷനില്‍ നിന്ന് അനുമതി സമ്പാദിച്ച കെട്ടിട ഉടമ പിന്നീട് മൂന്ന് നിലകൂടി അനധികൃതമായി നിര്‍മ്മിക്കുകയായിരുന്നു.
TAGS: KARNATAKA | LOKAYUKTA
SUMMARY: Karnataka Lokayukta files suo moto in building collapse case