ബെംഗളൂരു: ജതീയ അധിക്ഷേപവും വധഭീഷണിയും മുഴക്കിയ കേസിൽ ബിജെപി എംഎൽഎ മുനിരത്നക്ക് സോപാധിക ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും തെളിവ് നശിപ്പിക്കുകയോ അന്വേഷണത്തിൽ ഇടപെടുകയോ ചെയ്യരുതെന്ന നിർദേശത്തിലുമാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി മുനിരത്‌ന പൂർണമായി സഹകരിക്കേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചു.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ആന്ധ്രയിലെ ചിറ്റൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോലാറിലെ മുൾബാഗിലുവിൽ നിന്ന് മുനിരത്നയെ അറസ്റ്റുചെയ്തത്. ബിബിഎംപി കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിനാണ് മുനിരത്നക്കെതിരെ കേസെടുത്തത്. ബിബിഎംപി മാലിന്യസംസ്കരണ കരാറുകാരനായ ചലുവരാജു, മുൻ നഗരസഭാംഗം വേലുനായകർ എന്നിവർ നൽകിയ പരാതികളിലാണ് പട്ടികവിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയുന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.
രണ്ടു കേസുകളാണ് മുനിരത്നയുടെപേരിൽ എടുത്തിരിക്കുന്നത്. ചലുവരാജുവിനു നേരേ ഭീഷണിമുഴക്കിയതിനാണ് ആദ്യകേസ്. ഇതിൽ മുനിരത്നയ്ക്ക് പുറമേ സഹായികളായ വിജയകുമാർ, അഭിഷേക്, വസന്തകുമാർ എന്നിവരും പ്രതികളാണ്. എം.എൽ.എ. 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. വേലുനായകർക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയതിനാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
TAGS: KARNATAKA | MLA
SUMMARY: BJP MLA Muniratna gets conditional bail