ബെംഗളൂരു : ഒരുമാസത്തെ വിശ്രമത്തിനായി മൈസൂരു ബൈലക്കുപ്പയിലെത്തിയ ടിബറ്റൻ ആത്മീയനേതാവ് ദലൈ ലാമയ്ക്ക് ഉജ്ജ്വല വരവേൽപ്പു നൽകി ടിബറ്റൻ സമൂഹം. ഹിമാചൽപ്രദേശിലെ ധർമശാലയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ട ദലൈ ലാമ ശനിയാഴ്ച ബെംഗളൂരുവിലെത്തി സ്വകാര്യഹോട്ടലിൽ തങ്ങിയശേഷം ഞായറാഴ്ച രാവിലെയാണ് ബൈലക്കുപ്പയിലേക്ക് തിരിച്ചത്.
ബൈലക്കുപ്പ ടിബറ്റൻ കേന്ദ്രത്തിലെ താഷിലുമ്പൊ മൊണാസ്ട്രിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. റോഡുകളിൽ തോരണങ്ങള്‍ ചാർത്തിയിരുന്നു. വാദ്യമേളവും കലാവതരണവും ഉണ്ടായി. മൊണാസ്ട്രിയിലെ മുഖ്യഹാളിൽ ആചാരപൂർവം വരവേൽപ്പുനടന്നു. ചടങ്ങിൽ ദലൈ ലാമ വെണ്ണകൊണ്ടുള്ള ദീപംതെളിയിച്ചു.
ഹിമാചൽപ്രദേശിലെ ധർമശാലയാണ് 89 കാരനായ ദലൈ ലാമയുടെ ഇപ്പോഴത്തെ ആസ്ഥാനം. അവിടെ ഇപ്പോൾ ശൈത്യകാലാവസ്ഥയാണ്. അതുകൊണ്ടാണ് ബൈലക്കുപ്പ വിശ്രമത്തിനായി തിരഞ്ഞെടുത്തതെന്നാണ് സൂചന.അതേസമയം ദലൈ ലാമയ്ക്ക് ബൈലക്കുപ്പയിൽ പൊതുപരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല. ടിബറ്റൻ സമൂഹത്തിനായി ചില പ്രഭാഷണപരിപാടികൾ ഉണ്ടായേക്കും. 2017-ലാണ് ദലൈ ലാമ അവസാനം കർണാടകയിലെത്തിയത്.
ധർമശാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റൻ അഭയാർഥി ക്യാമ്പാണ് കുശാൽ നഗറിന് സമീപമുള്ള ബെലക്കുപ്പയിലേത്. ഏകദേശം 15,000 ഓളം അഭയാർഥികളാണ് ഇവിടെയുള്ളത്.
<BR>
TAGS : DALAI LAMA | MYSURU
SUMMARY : Bylakuppa, who is attracted to the Dalai Lama