ബെംഗളൂരു: സിഇടി പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം. സി. സുധാകർ. സംഭവത്തെ മന്ത്രി അപലപിക്കുകയും വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് തേടുകയും ചെയ്തു. ശിവമോഗ ആദിചുഞ്ചനഗിരി ഇന്‍ഡിപെന്‍ഡന്റ് പി.യു കോളജിലെ രണ്ടാം പി.യു വിദ്യാർഥികളായ രണ്ടുപേർക്കും, ബീദറിലെ പരീക്ഷ കേന്ദ്രത്തിലെത്തിയ മറ്റു രണ്ടു കുട്ടികൾക്കുമാണ് ദുരനുഭവം ഉണ്ടായത്. സി.ഇ.ടി എഴുതാന്‍ സെന്ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാര്‍ഥികളുടെ പൂണൂല്‍ സുരക്ഷാ ജീവനക്കാര്‍ അഴിപ്പിച്ചത്.
പരീക്ഷ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുടെ പൂണൂൽ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. സുരക്ഷാ ജീവനക്കാര്‍ പൂണൂൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞെന്ന് വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുകയും ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെടുകയും ചെയ്ത് ബ്രാഹ്മണ സമൂഹം രംഗത്തെത്തി. സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഗുരുദത്ത ഹെഗ്ഡെ അറിയിച്ചു. സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് സ്കൂൾ അധികൃതർക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
TAGS: KARNATAKA
SUMMARY: Karnataka govt orders probe after students asked to remove sacred thread