ബെംഗളൂരു: രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാനും ഹണിട്രാപ്പില്‍ കുടുക്കാനും ബിജെപി എംഎൽഎ ശ്രമിച്ചെന്ന് പോലീസ്. രാജരാജേശ്വരി നഗര്‍ എംഎല്‍എ മുനിരത്‌നയ്‌ക്കെതിരെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.
എംഎല്‍എ പല തവണ മാനഭംഗപ്പെടുത്തിയെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ആര്‍. അശോകയെ എച്ച്‌ഐവി സാന്നിധ്യമുള്ള രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ബിജെപി ഭരണത്തില്‍ മുനിരത്‌ന റവന്യു മന്ത്രിയായിരിക്കെയാണ് പ്രതിപക്ഷ നേതാവിനെതിരെ നീചമായ നീക്കം നടത്തിയത്. ഇതിനായി പോലീസ് ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് മുനിരത്‌ന ഗൂഢാലോചന നടത്തിയതായും എന്നാല്‍ പദ്ധതി പരാജയപ്പെട്ടെന്നും കുറ്റപത്രത്തില്‍ പറഞ്ഞു.
2481 പേജുള്ള കുറ്റപത്രത്തില്‍ 146 സാക്ഷി മൊഴികളുണ്ട്. തെളിവുകളായി 850 രേഖകളുമുണ്ട്. രാഷ്ട്രീയ എതിരാളികളെ ഹണിട്രാപ്പിലൂടെ കുടുക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തലുണ്ട്. തന്നെ ഹണിട്രാപ്പിനായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ വാദത്തിന് തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
TAGS: KARNATAKA | HONEY TRAP
SUMMARY: Bengaluru police files chargesheet against bjp mla