ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപ നൽകിയ ജാമ്യഹർജിയിൽ ഉത്തരവ് മാറ്റിവെച്ച് കർണാടക ഹൈക്കോടതി. ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ സിംഗിൾ ബെഞ്ച് മുമ്പാകെയാണ് വാദം നടന്നത്. തനിക്ക് ലഭിച്ച ആറാഴ്ചത്തെ ഇടക്കാല ജാമ്യം നീട്ടണമെന്നാണ് ദർശന്റെ ആവശ്യം.
കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. ഒന്നിലധികം തെളിവുകളും കുറ്റകൃത്യത്തിൻ്റെ ഗൗരവവും ചൂണ്ടിക്കാട്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്‌പിപി) പി.പ്രസന്ന കുമാർ ദർശൻ്റെ ജാമ്യത്തിനെതിരെ വാദിച്ചു. രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ദർശൻ്റെ ഷൂസിലും വസ്ത്രങ്ങളിലും രേണുകസ്വാമിയുടെ രക്തം കണ്ടെത്തിയതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ ദർശൻ ഇടക്കാല ജാമ്യത്തിൻ്റെ എല്ലാ വ്യവസ്ഥകളും താരം പാലിച്ചിട്ടുണ്ട്, അത് ദുരുപയോഗം ചെയ്തിട്ടില്ല. ദർശൻ്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയ ആവശ്യമായി വന്നതിനാൽ ജാമ്യം നീട്ടേണ്ടതുണ്ടെന്നും ദർശൻ്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഡിസംബർ 11നാണ് നടന്റെ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നതെന്നും ഇക്കാരണത്താൽ ജാമ്യം നീട്ടേണ്ടത് അനിവാര്യമാണെന്നും അഭിഭാഷകൻ പറഞ്ഞു. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ജൂൺ 11നാണ് നടൻ അറസ്റ്റിലായത്. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. നിലവിൽ നടുവേദനയ്ക്ക് ചികിത്സ തേടി ആറാഴ്ചത്തെ ഇടക്കാല ജാമ്യത്തിലാണ് ദർശൻ ഇപ്പോൾ. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തുന്നതിനായി ഒക്ടോബർ 30ന് നടന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ദർശൻ തൻ്റെ ജാമ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്നും ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിറ്റി പോലീസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Surgery for actor Darshan planned on December 11, lawyer tells Karnataka High Court, interimn bail order reserved