മലപ്പുറം: വീട്ടില്‍ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ മരിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച തുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഫാത്തിമയെ വിശദമായി ചോദ്യം ചെയ്യും.
അസ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സിറാജുദ്ദീന്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ പോലീസ് കസ്‌റ്റഡിയിലെടുത്ത സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ്‌നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മലപ്പുറം പോലീസാണ് അറസ്റ്റ് ചെയ്‌തത്. ചൊവ്വാഴ്‌ച മലപ്പുറം സ്‌റ്റേഷനില്‍ എത്തിച്ച് പ്രതിയെ ചോദ്യം ചെയ്‌തു.
ചോദ്യം ചെയ്‌തത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും കുറ്റകരമായ കാര്യങ്ങള്‍ക്ക് പ്രതിയെ സഹായിച്ചവർ അടക്കമുള്ളവരെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങിയേക്കും.
ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് സിറാജ്ജുദ്ദിനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്.
ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീൻ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. യുവതിയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
TAGS : LATEST NEWS
SUMMARY : Woman dies during home delivery; woman who helped deliver in custody