ലക്‌നോ: സംഭല്‍ ശാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്ത സംഭല്‍ എം പിക്കെതിരെ വൈദ്യുതി മോഷണക്കുറ്റം ആരോപിച്ച് യു പി വൈദ്യുതി വകുപ്പ്. 1.98 കോടി രൂപ പിഴ ചുമത്തി. സമാജ് വാദി പാര്‍ട്ടി എം പി. സിയ ഉര്‍റഹ്മാന്‍ ബര്‍ഖിനെതിരെയാണ് വീട്ടാവശ്യത്തിനായി വൈദ്യുതി മോഷ്ടിച്ചെന്നാരോപിച്ച് പിഴ ചുമത്തിയത്.
ആരോപണവിധേയനായ ബര്‍ഖ്, ജില്ലാ വൈദ്യുതി കമ്മിറ്റിയുടെ ചെയര്‍മാനാണ്. വൈദ്യുതി മോഷണ നിയമത്തിലെ 135 ആക്ട് പ്രകാരമാണ് ബര്‍ഖിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈദ്യുതി മോഷണം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എംപിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിന് എംപിയുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മീറ്റർ റീഡിങ്ങും എസി ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങളും പ്രവർത്തിക്കുന്നത് പരിശോധിക്കുന്നതിനായി വകുപ്പ് അധികൃതർ എംപിയുടെ വസതി സന്ദർശിച്ചിരുന്നു. 2 കിലോവാട്ടിന്റെ കണക്ഷനാണ് എംപി എടുത്തിട്ടുള്ളത്. എന്നാൽ ലോഡ് വരുന്നത് 16.5 കിലോവാട്ടാണ്. മാത്രമല്ല വീട്ടില്‍ 50 എല്‍ഇഡി ലൈറ്റുകള്‍, ഡീപ്പ് ഫ്രീസര്‍, മൂന്ന് സ്പ്ലിറ്റ് എസികള്‍, രണ്ട് ഫ്രിഡ്ജുകള്‍, കോഫീ മേക്കര്‍, വാട്ടര്‍ ഹീറ്ററുകള്‍, മൈക്രോവേവ് അവനുകള്‍ തുടങ്ങിയ വൈദ്യുതി കൂടുതല്‍ ആവശ്യമുള്ള ഉപകരണങ്ങളും കണ്ടെത്തി.
വീട്ടില്‍ 10 കിലോവാട്ടിന്റെ സോളാര്‍ പാനലും അഞ്ച് കിലോവാട്ടിന്റെ ജനറേറ്ററും ഉപയോഗിക്കുന്നുണ്ടെന്നും ഇതിലൂടെയാണ് കൂടുതൽ വൈദ്യുതി എടുക്കുന്നതെന്നും എംപിയുടെ വീട്ടുകാർ അറിയിച്ചു. എന്നാല്‍ വിശദമായ പരിശോധനയില്‍ സോളാർ പാനലുകൾ പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തി. കഴിഞ്ഞ ആറു മാസമായി എംപിയുടെ വസതിയിലെ വൈദ്യുത ബിൽ പൂജ്യമായിരുന്നു.
വര്‍ഷാന്ത്യത്തില്‍ പരിശോധിച്ച രേഖകളാണ് എം പിയുടെ വീട്ടിലെ അന്വേഷണത്തിലേക്ക് നയിച്ചതെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. എം പിയുടെ വീട്ടില്‍ എയര്‍ കണ്ടീഷണര്‍, ഫാന്‍ എന്നിവ ഉണ്ടായിരുന്നെങ്കിലും വൈദ്യുതിയുടെ ഉപഭോഗം പൂജ്യമായാണ് കാണിച്ചിരുന്നത്. തുടര്‍ന്ന് പഴയ മീറ്റര്‍ അഴിച്ച് പരിശോധനക്കയച്ചപ്പോള്‍ മീറ്ററില്‍ മാറ്റം വരുത്തിയതായി കണ്ടെത്തുകയായിരുന്നുവെന്ന് വൈദ്യുതി വകുപ്പ് വെളിപ്പെടുത്തി.
<BR>
TAGS : THEFT CASE | SAMBHAL
SUMMARY : Theft of electricity; Sambhal MP fined 1.91 crores