ബെംഗളൂരു: അങ്കോള – ഷിരൂർ ദേശിയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുബം ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്നതാണ് ഇവരുടെ ആവശ്യം. കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും കൂടെയുണ്ടാകും. മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനെയും ഇവർ സന്ദർശിക്കും.
ബെംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കാണുക. തിരച്ചിലിന് ഡ്രഡ്ജർ ഉൾപ്പെടെ എത്തിക്കാനുള്ള നിർദ്ദേശം നേരത്തെ മുന്നോട്ടു വച്ചിരുന്നു. ഇതിന് ഒരു കോടിയോളം രൂപ ചിലവ് വരും എന്നായിരുന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഈ തുക അനുവദിച്ച് നടപടികൾ വേഗത്തിൽ ആക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടും. പുഴയിലെ ഒഴുക്ക് കുറഞ്ഞതോടെ തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണം എന്നാണ് കുടുംബത്തിൻ്റെ ആവശ്യം. നേരത്തെ നടന്ന തിരച്ചിലിൽ വെള്ളത്തിനടിയിൽ നിന്ന് ലോറിയുടെ ചില ഭാഗങ്ങൾ കണ്ടെത്താനും സാധിച്ചു. ഇക്കാരണത്താൽ തന്നെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ ഊർജ്ജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.
TAGS: ARJUN | LANDSLIDE
SUMMARY: Shiroor landslide victim arjun family to meet siddaramiah today