ഹൈദരാബാദ്: 2013ലെ ദില്‍സുഖ് നഗര്‍ സ്‌ഫോടനക്കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി. എൻഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് പ്രതികളുടെ അപ്പീലുകൾ തള്ളിയത്. യാസീൻ ഭട്കൽ, സിയാവുർ റഹ്‌മാൻ, അസദുള്ള അക്തർ, തെഹ്‌സീൻ അക്തർ, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീൻ അംഗങ്ങളാണ് ഇവർ. ജസ്റ്റിസുമാരായ കെ ലക്ഷ്മണും പി സുധയുമടങ്ങുന്ന ബെഞ്ചാണ് പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി തളളിയത്. 2016-ലാണ് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി വിധിച്ചത്.
2013 ഫെബ്രുവരി 21ന് വൈകിട്ടാണ് ദില്‍സുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തീയറ്ററിനകത്തും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങളുണ്ടായത്. 19 പേരാണ് അന്നത്തെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ഇന്ത്യന്‍ മുജാഹിദ്ദീനാണ് സ്ഫോടനം നടത്തിയതെന്ന് തിരിച്ചറിഞ്ഞ എന്‍ഐഎ ആറുമാസത്തിനകംതന്നെ സൂത്രധാരന്മാരായ യാസീൻ ഭട്കല്‍, അസദുള്ള അക്തര്‍ എന്നിവരെ ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന്, തഹസീന്‍ അക്തര്‍, പാകിസ്താനിയായ സിയാവുർ റഹ്‌മാൻ, അജാസ് ഷെയ്ഖ് എന്നിവരെയും പിടികൂടി. മുഖ്യപ്രതിയായ റിയാസ് ഭട്കല്‍ എന്ന ഷാ റിയാസ് അഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഷഹ്ബന്ധരി ഇപ്പോഴും ഒളിവിലാണ്.
<BR>
TAGS : HYDERABAD BLAST | YASEEN BHATKAL
SDUMMARY : Hyderabad blast: Telangana High Court upheld the death sentence of Yaseen Bhatkal and others