കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പരോള്‍ നല്‍കാത്തതിനെതിരെ നല്കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിന്, സുബീഷ് എന്നിവരുടെ അമ്മമാര്‍ നല്കിയ ഹരജിയാണ് തള്ളിയത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ചിരുന്നു.
ഇതേ തുടർന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി അവധി നിഷേധിക്കുന്നത് നിയമവിരുദ്ധമല്ലെന്നും അവധി നിഷേധിച്ചതില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ചയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതിയലക്ഷ്യ ഹരജി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.
മുമ്പ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചപ്പോള്‍ ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നും ഒരേ സമയം ഒന്നിലധികം പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും നിബന്ധന ഉണ്ടായിരുന്നു. എന്നാല്‍ ഈ നിബന്ധനകള്‍ റദ്ദാക്കി ഹൈക്കോടതി പരോള്‍ നല്കാന് ഉത്തരവിട്ടിട്ടും ജയില്‍ അധികൃതര്‍ പരോള്‍ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതികളുടെ ഹർജി.
SUMMARY: Setback for Periya case accused: High Court dismisses contempt of court petition filed over denial of parole
















