റോം: ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കടലിൽ കാണാതായി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്.
ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. നാദിർ എന്ന കപ്പലിൽ രക്ഷാപ്രവർത്തകർ 10 മൃതദേഹങ്ങൾ കണ്ടെത്തി. തുനീസിയയിൽനിന്നു പുറപ്പെട്ടതായി കരുതുന്ന ഈ കപ്പലിലെ 51 പേരെ രക്ഷിച്ചതായി ജർമൻ രക്ഷാപ്രവർത്തകരായ റെസ്ക്യുഷിപ് അറിയിച്ചു. സിറിയ, ഈജിപ്റ്റ്, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡിന് കൈമാറി.
തെക്കൻ ഇറ്റലിയിലെ കാലാബ്രിയ തീരത്തുനിന്ന് 100 മൈൽ അകലെ അയോണിയൻ കടലിൽ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ മറ്റൊരു കപ്പൽ അപകടത്തിൽ 26 കുട്ടികളടക്കം 66 പേരെ കാണാതായി. 12 പേരെ ചരക്കുകപ്പൽ രക്ഷിച്ചു തുറമുഖത്തെത്തിച്ചു. ഇവരിൽ ഒരു സ്ത്രീ പിന്നീട് മരിച്ചു. തുർക്കിയിൽനിന്ന് പുറപ്പെട്ട കപ്പലായിരുന്നു ഇതെന്നാണു സൂചന. കടലിൽ കാണായവരിൽ 24 പേർ കുട്ടികളാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
<br>
TAGS: ITALY | WORLD NEWS | SHIPWRECK
SUMMARY : 2 ships wrecked in Italy; 11 dead and many missing