ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റാൻ 41 വിദ്യാർഥികളെ അപായപെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി. സാഗർ, മാദർ, നങ്കൻ ഗൗഡ എന്നിവരാണ് പിടിയിലായത്.
ജൂലൈ 14നാണ് സംഭവം. ഉച്ചഭക്ഷണത്തിനു ശേഷം കുടിവെള്ള ടാങ്കിലെ വെള്ളം കുടിച്ച 11 വിദ്യാർഥികളെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടാങ്കിൽ കൂടുതൽ വെള്ളം ഉണ്ടായിരുന്നത് കീടനാശിനിയുടെ വീര്യം കുറയാൻ ഇടയാക്കിയതാണ് വൻ അപകടം ഒഴിവാകാൻ കാരണമായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികളിലൊരാൾ താൻ ടാങ്കിൽ കീടനാശിനി കലർത്തിയതായി വെളിപ്പെടുത്തി.
മിഠായികളും 500 രൂപയും നൽകിയ പ്രതികൾ പറഞ്ഞതു പ്രകാരമാണിതെന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയെ കേസിൽ മാപ്പു സാക്ഷിയാക്കിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇതരമതത്തിൽ പെട്ട ഹെഡ്മാസ്റ്ററെ സ്കൂളിൽ നിന്നു പുറത്താക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.
SUMMARY: 3 held for getting pesticides poured in school drinking water tank.