ബെംഗളൂരു: ഐഎസ്ആർഒയുടെ പുതുവർഷത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ വൺ(അന്വേഷ) പിഎസ്എൽവി സി62 ഉപയോഗിച്ച് രാവിലെ 10.17ന് വിക്ഷേപിക്കും. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പെയ്സ് ഇന്ത്യ ലിമിറ്റഡ്(എൻ.എസ്.ഐ.എൽ)ആണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
ഈ ദൗത്യത്തിന്റെ പ്രധാന പേലോഡ് EOS-N1 എന്ന ഇമേജിംഗ് ഉപഗ്രഹമാണ്. പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡഒയ്ക്ക് വേണ്ടിയാണ് ഈ ഉപഗ്രഹം അയക്കുന്നത്. രാജ്യത്തിന്റെ സുരക്ഷാ–നിരീക്ഷണ ശേഷികൾ വർധിപ്പിക്കുന്നതിന്റെ ഭാഗമാണ്.
റോക്കറ്റിനൊപ്പം സ്പെയിനിലെ ഒരു സ്റ്റാർട്ടപ്പ് വികസിപ്പിച്ച ‘കെസ്ട്രൽ ഇൻഷിയൽ ഡെമൺസ്ട്രേറ്റർ (KID)’ എന്ന ചെറിയ പ്രോബും വിക്ഷേപിക്കുന്നുണ്ട്. ഇത് PS-4 ഘട്ടത്തിൽ തന്നെ ഘടിപ്പിച്ച നിലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇവ കൂടാതെ ഇന്ത്യ, മൗറീഷ്യസ്, ലക്സംബർഗ്, യുഎഇ, സിംഗപ്പൂർ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ സ്റ്റാർട്ടപ്പുകളും ഗവേഷണ സ്ഥാപനങ്ങളും ഉൾപ്പെടെ ആവശ്യപ്പെട്ട 17 വാണിജ്യ പേലോഡുകളും ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് വിക്ഷേപണം നേരിൽ കാണുന്നതിനായി ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗാലറിയിൽ പുതിയതായി സൗകര്യം ഒരുക്കിയിട്ടുണ്ട്. lvg.shar.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം എത്താം.
SUMMARY: ISRO’s first launch of the new year today














