ബെംഗളൂരു: സംസ്ഥാനത്തെ 8, 9, 10 ക്ലാസുകളിലേക്ക് നടന്ന അർധവാർഷിക ബോർഡ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് കര്‍ണാടക സർക്കാരിനെ വിലക്കി സുപ്രീം കോടതി. വിദ്യാർഥികളെ ഇത്തരത്തിൽ ഉപദ്രവിക്കരുതെന്നും ഈഗോ പ്രശ്‌നത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോടതി പറഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പരീക്ഷകൾ നടത്തരുതെന്നും കോടതി ഉത്തരവുണ്ട്.
ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാരിനെ ബെഞ്ച് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. കർണാടക സർക്കാർ പിന്തുടരുന്ന വിദ്യാഭ്യാസ മാതൃക മറ്റൊരു സംസ്ഥാനവും പിന്തുടരുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഏഴ് റൂറൽ ജില്ലകളിൽ നടപ്പ് അധ്യയന വർഷം 5, 8, 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ അർധവാർഷിക പരീക്ഷ മിക്ക സ്കൂളുകളിലും നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ തടഞ്ഞിരിക്കുന്നത്. ഒക്‌ടോബർ ഒന്നിന് അവസാനിച്ച പത്താം ക്ലാസ് അർധവാർഷിക ബോർഡ് പരീക്ഷ ഫലവും സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. സംസ്ഥാനത്തുടനീളം എട്ട് ലക്ഷം കുട്ടികളാണ് പത്താം ക്ലാസിലേക്ക് ഈ പരീക്ഷ എഴുതിയത്.
TAGS: KARNATAKA | SUPREME COURT
SUMMARY: Supreme Court halts declaration of half-yearly exam results for classes 8, 9, and 10 in Karnataka