ബെംഗളൂരു: ശിവമൊഗ്ഗയിൽ സ്ത്രീധനത്തിന്റെ പേരിൽ അഞ്ച് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. സോറബ ഹൊഡബട്ടെയിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ശ്വേത (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്വേതയുടെ ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഭർത്താവിന്റെ സഹോദരൻ ഹേമന്ത്, ഹേമന്തിന്റെ ഭാര്യ ദിവ്യ എന്നിവരെ സോറബ പോലീസ് അറസ്റ്റ് ചെയ്തു.
2020-ലായിരുന്നു ഹൊഡബട്ടെ സ്വദേശിയായ നവീനും ഉലവി ഗ്രാമത്തിലെ മഞ്ഞപ്പയുടെയും നാഗരത്നയുടെയും മകളായിരുന്ന ശ്വേതയും തമ്മിലുള്ള വിവാഹം നടന്നത്. ഉലവി ഡയഗ്നോസ്റ്റിക് സെന്ററിൽ നഴ്‌സായിരുന്നു ശ്വേത. ഇവർക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്. രണ്ടാമതും ഗർഭിണിയായ ശ്വേത അഞ്ചാം മാസത്തിലേക്ക് കടന്നതോടെയാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം ഭർതൃവീട്ടുകാർ കടുപ്പിച്ചത്. ആവശ്യപ്പെട്ട സ്ത്രീധനം പൂർണ്ണമായി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനവും ക്രൂരതയും. മാർച്ച് 30-ന് വീട്ടിൽ വെച്ച് ശ്വേതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നിന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ശ്വേതയുടെ മൃതദേഹം ഏപ്രിൽ രണ്ടിന് സംസ്കരിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, തങ്ങളുടെ നഷ്ടപ്പെട്ട മകൾക്കും ഗർഭസ്ഥ ശിശുവിനും നീതിനല്കണമെന്നും ശ്വേതയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. അങ്ങേയറ്റത്തെ ക്രൂരതയ്ക്കെതിരെ പ്രദേശവാസികളില്‍ നിന്നും വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനുമാണ് സോറബ പോലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
















