ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിയ്ക്ക് കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതർ കുട്ടിയെ ഏറ്റെടുക്കുന്നതിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി
ആവശ്യവുമായെത്തിയത്.
പ്രസവിച്ച ആദ്യ ദിനങ്ങളില്‍ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു പെണ്‍കുട്ടി. കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിടുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചത്. തുടർന്ന് കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ദത്തെടുക്കല്‍ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് മാറ്റിയിട്ടുണ്ട്.
ആദ്യ ദിവസങ്ങളില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍മാരോട് പെണ്‍കുട്ടി സഹകരിച്ചിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ കൗണ്‍സലിംഗിന് ഒടുവില്‍ കാര്യങ്ങള്‍ വിശദമായി സംസാരിക്കുകയും കുഞ്ഞിനെ തിരികെ വേണമെന്ന നിലപാടിലേക്ക് എത്തുകയുമായിരുന്നു.
SUMMARY: Haripad newborn baby abandoned case: Mother wants baby back
















