കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ദേശീയതലത്തിലുള്ള ഷൂട്ടിംഗ് താരമായ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ഹൗറയില്‍ താമസിക്കുന്ന ദമയന്തി സെന്നിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ കാണാതായതായാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. ദേശീയ തലത്തിലുള്ള ട്രയല്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദമയന്തി, ഷൂട്ടിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.
വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനായി വ്യാഴാഴ്ച ഉച്ചയോടെയാണ് ദമയന്തി പുറത്തുപോയത്. എന്നാല്‍ ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഷൂട്ടിംഗ് അസോസിയേറ്റ്സും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല തുടർന്ന് വീട്ടുകാർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി വീടുവിടുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈയിലുണ്ടായിരുന്നു.
ഹൗറ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യാഴാഴ്ച പെണ്‍കുട്ടി നാലാം പ്ലാറ്റ്‌ഫോമിനും അഞ്ചാം പ്ലാറ്റ്‌ഫോമിനും ഇടയില്‍ നില്‍ക്കുന്നത് പതിഞ്ഞിട്ടുണ്ട്. ഇതാണ് ദമയന്തിയെ ഒടുവിലായി കണ്ട സ്ഥലം. സ്റ്റേഷനിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
SUMMARY: Complaint filed regarding the disappearance of a national-level shooter in Kolkata
















