ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി. വ്യാഴാഴ്ച രാത്രി 8 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6E-6423 വിമാനത്തിലാണ് സുരക്ഷാ ഭീഷണിയുണ്ടായത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് രാത്രി 7.35 ഓടെ വിമാനത്തിന്‍റെ ബാത്ത്റൂമില്‍ നിന്നാണ് ജീവനക്കാർക്ക് ഭീഷണി നിറഞ്ഞ ഒരു കുറിപ്പ് ലഭിക്കുന്നത്.
‘ദയവായി പോകരുത്, ബോംബ് ഉണ്ട്’ എന്നായിരുന്നു കത്തില്‍ കുറിച്ചിരുന്നത്. ഉടൻ തന്നെ ജീവനക്കാർ വിവരം സുരക്ഷാ ഏജൻസികളെ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തില്‍ വിശദമായ പരിശോധന നടത്തി.
എന്നാല്‍ സംശയാസ്പദമായ രീതിയില്‍ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെതുടർന്ന് വിമാന സർവീസ് വലിയ രീതിയില്‍ തടസ്സപ്പെടുകയും യാത്രക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടാക്കുകയും ചെയ്തതായി കാണിച്ച് ഇൻഡിഗോ അധികൃതർ പോലീസില്‍ പരാതി നല്‍കി.
സംഭവത്തിന് പിന്നില്‍ പ്രവർത്തിച്ച വ്യക്തിയെ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തണമെന്നും കർശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇൻഡിഗോ ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY: Fake bomb threat on Indigo flight
















