ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നിബന്ധന വച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 2 ഉറപ്പുകള്‍ പാലിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന് സോനം കത്തയച്ചു.
നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം. ധര്‍മേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സുതാര്യമായ ചര്‍ച്ച അനുവദിക്കണം എന്നീ പ്രധാന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് സോനം വാങ്ചുക്ക് രംഗത്തെത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ആ നിമിഷം നിരാഹാരം അവസാനിപ്പിക്കുമെന്നും സോനം വാങ്ചുക്ക് വ്യക്തമാക്കി.
നീറ്റ് വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ച നടത്താമെന്നും, വിദ്യാഭാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കൂടാതെ വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത നിർഭാഗ്യവാന്മാരായ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്നത് പരിഗണിക്കാമെന്ന ഉറപ്പും സർക്കാർ നൽകിയിരുന്നു. ഈ ആവശ്യങ്ങൾ എത്രയും വേഗം പ്രാബല്യത്തിൽ വരുത്തിയാൽ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് വാങ്ചുക്ക് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ആരോഗ്യനില വഷളാകുന്ന സാഹചര്യത്തിൽ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) നേതൃത്വം വാങ്ചുക്കിനോട് അഭ്യർത്ഥിച്ചു. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന അദ്ദേഹത്തിന്റെ ജീവൻ പരമപ്രധാനമാണെന്നും, വിദ്യാർഥികളുടെ ഈ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ സേവനം ഇനിയും രാജ്യത്തിന് ആവശ്യമുണ്ടെന്നും സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു. സിജെപിയുടെ നേതൃത്വത്തിൽ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 25-ാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് സിജെപി പറയുന്നത്.
SUMMARY: NEET leak: Sonam Wangchuk again sets conditions to end hunger strike
















