നോയിഡ: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ ശനിയാഴ്ച വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരൻ മരിച്ചു. കേന്ദ്രീയ വിദ്യാലയ വൈസ് പ്രിൻസിപ്പൽ സിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് അപകടത്തിൽപ്പെട്ടത്.
ബോറിംഗ് ജോലികൾക്കായി ഗ്രേറ്റർ നോയിഡ അതോറിറ്റി ഏകദേശം 15 അടി താഴ്‌ചയിൽ കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. കുഴിക്ക് ചുറ്റഇം സുരക്ഷാ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. മറ്റ് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അവ്യാൻ കുഴിയിൽ വീണതെന്നാണ് വിവരം. ഉടൻതന്നെ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു
നഗരത്തിലെ തുറന്നുകടക്കുന്ന കുഴികൾ സുരക്ഷിതമാക്കുമെന്ന് അധികൃതർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജനുവരിയിൽ നോയിഡയിൽ വെള്ളക്കെട്ടിൽ കാർ വീണ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ച സംഭവവും ഇവർ ഓർമ്മിപ്പിച്ചു.
സ്ഥലം സന്ദർശിച്ച എസ്ഡിഎം സദാർ അശുതോഷ് ഗുപ്ത, കുഴിക്ക് ചുറ്റും ബാരിക്കേഡുകൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരമെന്ന് വ്യക്തമാക്കി. അന്വേഷണത്തിൽ അശ്രദ്ധ കണ്ടെത്തിയാൽ കരാറുകാരനെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Six-year-old boy dies after falling into 15-feet deep pit in Noida
















