തിരുവനന്തപുരം: തലസ്ഥാനത്തെ എസ്‌എടി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ നവജാതശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സെപ്റ്റിക് ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ വണ്ടിത്തടം സ്വദേശിനി ഗ്രീഷ്മയെ (20) പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകിട്ടാണ് രക്തസ്രാവത്തെ തുടർന്ന് ഗ്രീഷ്മ ആശുപത്രിയിലെത്തിയത്. ഇവർ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക നേരത്തെ കഴിച്ചിരുന്നതാകാമെന്ന് ആശുപത്രി വൃത്തങ്ങള്‍ സംശയിക്കുന്നതായി റിപ്പോർട്ടുണ്ട്. ആശുപത്രിയിലെ വെയിറ്റിങ് ഏരിയയ്ക്ക് സമീപമുള്ള ശുചിമുറിയില്‍ ഏറെ നേരം ചെലവഴിച്ച യുവതി പുറത്തുവന്നപ്പോള്‍ വസ്ത്രങ്ങളിലെ രക്തക്കറയും ശരീരത്തിലെ മാറ്റങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രി ജീവനക്കാർക്ക് സംശയം തോന്നി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ ഗർഭിണിയായിരുന്നുവെന്നും ശുചിമുറിയില്‍ പ്രസവം നടന്നുവെന്നും യുവതി പറഞ്ഞത്. ഉടൻ ആശുപത്രി അധികൃതർ പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശു ക്ലോസറ്റിലൂടെ ടാങ്കിലേക്ക് ഒഴുകിപ്പോയതായി കണ്ടെത്തിയത്. ഫയർഫോഴ്‌സ് നടത്തിയ രക്ഷാപ്രവർത്തനത്തില്‍ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവിവാഹിതയായ യുവതി ഗർഭധാരണം പുറത്തറിയുമെന്ന ഭയം മൂലമാണ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവസമയത്ത് യുവതിക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
SUMMARY: Newborn delivered in restroom abandoned in toilet; woman in custody
















