ന്യൂഡല്‍ഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതിനെ കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് മന്‍മോഹന്‍ സിങ് ലിബര്‍ഹാന്‍ (87) അന്തരിച്ചു. ഞായറാഴ്ച ചണ്ഡീഗഢിലായിരുന്നു അന്ത്യം.
1964-ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകനായാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇതേ കോടതിയിൽ ജഡ്ജിയായി നിയമിക്കപ്പെട്ടു. മദ്രാസ്, ആന്ധ്രാപ്രദേശ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയും അയോധ്യയിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളും അന്വേഷിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവുവാണ് ലിബര്‍ഹാനെ നിയോഗിച്ചത്. എന്നാല്‍ 17 വര്‍ഷം വൈകി 2009 ജൂണ്‍ 30നാണ് കമ്മീഷന്‍ റിപോര്‍ട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് സമര്‍പ്പിച്ചത്. 1000ലധികം പുറങ്ങളടങ്ങിയതായിരുന്നു റിപ്പോര്‍ട്ട്. 48 തവണയാണ് കമ്മീഷന്റെ കാലാവധി നീട്ടിയത്. ജുഡീഷ്യല്‍ രംഗത്ത് ഇത് ഒരു റെക്കോഡായി മാറുകയും ചെയ്തു.
SUMMARY: Babri Masjid Inquiry Commission Chairman Justice M.S. Liberhan passes away
















