ബെംഗളൂരു: കര്‍ണാടകയില്‍ തുളു ഔദ്യോഗിക രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു. ഇന്നലെ മംഗളൂരുവിൽ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നിന്നുള്ള ആളുകളുടെ കാലങ്ങളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ദക്ഷിണ കന്നഡ ജില്ലയുടെ പേര് മാറ്റാനുള്ള നിര്‍ദ്ദേശവും മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചു. ദക്ഷിണ കന്നഡയുടെ പേര് മംഗളൂരു എന്നാക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. തുളു ഭാഷയുടെ വികസനത്തിനും പ്രചാരണത്തിനുമായി ഈവർഷം 82 ലക്ഷം അനുവദിക്കാനും തീരുമാനിച്ചുവെന്ന് മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
ജില്ലാ ഓഫീസ് സമുച്ചയമായ പ്രജ സൗധയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഈ പ്രഖ്യാപനം നടത്തിയത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ഭരണപരമായ കാര്യങ്ങള്‍ക്ക് ഈ പദവി ബാധകമാകുമെന്നും അതത് ജില്ലാ ഭരണകൂടങ്ങള്‍ നടപ്പാക്കല്‍ ഏജന്‍സികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഞ്ച് പ്രധാന ദ്രവീഡിയന്‍ ഭാഷകളില്‍ ഒന്നാണ് തുളു. ദക്ഷിണകന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, ശിവമോഗ എന്നിവിടങ്ങളിൽ തുളു പ്രചാരത്തിലുണ്ട്. കേരളത്തിൽ കാസറഗോഡ്, മഞ്ചേശ്വരം എന്നിവിടങ്ങളിലും തുളു സംസാരിക്കുന്നവരുണ്ട്. തുളുവിനെ കർണാടകത്തിലെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്ന ആവശ്യം ശക്തമായ വേളയില്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ചിരുന്നു. ഇവരുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. ഡോ. എം മോഹന്‍ ആല്‍വയുടെ നേതൃത്വത്തിലുള്ള സമിതി 2023ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി എടുത്തു പറഞ്ഞു.
SUMMARY: Government approves Tulu as Karnataka’s second official language; also recommends renaming Dakshina Kannada district to Mangaluru.
















