ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ കോടതി റിമാൻഡ് ചെയ്തു. ജൂൺ 24 വരെയാണ് റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡി അപേക്ഷ നൽകാതിരുന്ന സാഹചര്യത്തിലാണ് പ്രജ്വൽ രേവണ്ണയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രജ്വലിനെതിരെയുള്ള ആരോപണങ്ങളുടെ ഗൗരവവും എസ്ഐടി സമർപ്പിച്ച തെളിവുകളും കണക്കിലെടുത്താണ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
അശ്ലീലവീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വൽ രേവണ്ണ മെയ് 31-ന് അർധരാത്രിയോടെയാണ് ജർമനിയിൽ നിന്ന് ബെംഗളൂരുവിൽ മടങ്ങിയെത്തിയത്. പിന്നാലെ പ്രത്യേക അന്വേഷണസംഘം പ്രജ്ജ്വലിനെ കസ്റ്റഡിയിലെടുക്കുകയും ജൂൺ ഒന്നാം തീയതി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ജൂൺ ആറ് വരെയായിരുന്നു അന്ന് കോടതി പ്രജ്വലിനെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. തുടർന്ന് ജൂൺ ആറിന് വീണ്ടും ഹാജരാക്കിയതിന് പിന്നാലെ പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് കസ്റ്റഡി കാലാവധി നീട്ടിനൽകിയിരുന്നു.
TAGS: KARNATAKA POLITICS| PRAJWAL REVANNA
SUMMARY: Prajwal revanna remanded to judicial custody till june 24