ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂരിൽ ചർച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസർക്കാർ. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ച നടത്തും. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തിൽ നിർദേശിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കാനും യോഗത്തിൽ തീരുമാനമായി.സംഘർഷം അവസാനിപ്പിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അതിനാലാണ് ഇരു വിഭാഗങ്ങളുമായും കൂടുതൽ ചർച്ച നടത്താൻ തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നിയമം അനുസരിച്ചുള്ള നടപടികൾ മണിപ്പൂരിലുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. റിലീഫ് ക്യാമ്പുകളിലെ സൗകര്യങ്ങളും അമിത് ഷാ വിലയിരുത്തി. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ക്യാമ്പുകളിൽ ലഭിക്കുന്നുണ്ടോയെന്നും അവശ്യ സൗകര്യങ്ങൾ ഉണ്ടോയെന്നും അദ്ദേഹം പരിശോധിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അശോക് ഭല്ല, മണിപ്പുർ ചീഫ് സെക്രട്ടറി വിനീത് ജോഷി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
<BR>
TAGS ; MANIPUR | AMIT SHAH
SUMMARY : Manipur conflict; The central government has decided to discussion with Meitei-Kuki groups