കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസില്‍ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷന് സ്റ്റേ ഇല്ല. ഇടക്കാല ആവശ്യം സെൻട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളി. സർക്കാരിൻ്റെ വാദം പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ല എന്നും ഇരകള്‍ക്ക് നീതി നിഷേധിക്കാൻ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് എന്നുമായിരുന്നു സർക്കാർ വാദം.
സസ്പെൻഷൻ നടപടി ചട്ടം പാലിക്കാതെയാണെന്നും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചതെന്നുമാണ് അജിത് കുമാറിൻ്റെ വാദം. ഹർജി 20ന് വീണ്ടും പരിഗണിക്കും. മറുപടി നല്‍കാൻ സർക്കാരിന് നിർദേശം. സസ്‌പെൻഷൻ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
ആഭ്യന്തര മന്ത്രിയുടെ ശുപാർശയില്‍ മുഖ്യമന്ത്രി അംഗീകാരം നല്‍കിയതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച എം.ആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. ഈ മാസം 31-ന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെ നേരിട്ട സസ്പെൻഷൻ നടപടിയെ ചോദ്യം ചെയ്താണ് അദ്ദേഹം സിഎടിയെ സമീപിച്ചത്. അജിത്കുമാറിനെതിരെയുള്ള നടപടി വൈകുന്നുവെന്ന വിമർശനങ്ങള്‍ക്കിടെയായിരുന്നു സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത നടപടിയുണ്ടായത്.
SUMMARY: Another setback for M.R. Ajithkumar; plea to stay suspension dismissed
















