ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരങ്ങള്‍ക്കിടയില്‍ കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്കെതിരെ പോലീസ് നടപടി ഉണ്ടാകില്ലെന്ന കരാര്‍ ലംഘിക്കപ്പെട്ടതായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). കരാര്‍ പാലിച്ചില്ലെങ്കില്‍ നാളെ മുതല്‍ വീണ്ടും സമരത്തിന് ഇറങ്ങുമെന്നും സിജെപി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്കി. ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ഓരോ ആളുകള്‍ക്കും സിജെപി സഹായം ഉറപ്പാക്കുന്നുണ്ടെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന് കബില്‍ സിബലിനൊപ്പം എത്തിയാണ് സൗരവ് ദാസ് അടക്കമുള്ള സിജെപി പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.
നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സി.ജെ.പി. 35 ദിവസത്തെ സമരം അവസാനിപ്പിച്ചിരുന്നത്.
പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന ധാരണ ലംഘിച്ച് ബീഹാറിലും ബംഗാളിലും നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരീക്ഷണവും ഉപദ്രവവും തുടരുകയാണെന്നും സിജെപി വക്താവ് അശുതോഷ് റാങ്ക ആരോപിച്ചു. ഡൽഹി പോലീസും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ പോലീസും ചുമത്തിയ എഫ്ഐആറുകൾ ഉടനടി പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
തത്കാലം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്നും രാജ്യത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഭിജീത് ദിപ്കെ നേതൃത്വം നൽകുന്ന സംഘടന വ്യക്തമാക്കി.
SUMMARY: If cases are not withdrawn, the struggle will resume tomorrow: CJP’s warning to the Center
















