ന്യൂഡൽഹി: പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള റിസര്‍വ്വ് ബാങ്ക് നിര്‍ദേശത്തിന് കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകാരം നല്‍കി. കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. ആകെ 3,000 കോടി രൂപയുടെ നോട്ടുകളാണ് ഇതിലൂടെ വിപണിയിലെത്തിക്കുക. എന്നാൽ നിലവിലുള്ള കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ പൂർണ്ണമായി പകരം വെക്കാൻ പദ്ധതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ലോക്‌സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.10, 20 രൂപ മൂല്യമുള്ള 100 കോടി പോളിമർ ബാങ്ക് നോട്ടുകൾ ഫീൽഡ് ട്രയലുകൾക്കായി പുറത്തിറക്കാൻ ആർ ബി ഐ (RBI) സെൻട്രൽ ബോർഡിന്റെ ശുപാർശയോടെ നിർദ്ദേശിക്കുകയായിരുന്നു. ഈ ട്രയലുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും ക്രമമായ രീതിയിൽ ഇവ വിതരണം ചെയ്യുക.
2027ല്‍ ആണ് പ്ലാസ്റ്റിക് നോട്ടുകള്‍ വിപണിയില്‍ എത്തുക. അതേ സമയം, ഇപ്പോള്‍ വിപണിയിലുള്ള സാധാരണ പേപ്പറില്‍ അച്ചടിച്ച പത്ത് രൂപ, ഇരുപത് രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല. പരീക്ഷണം വിജയകരമായാല്‍ 2027ല്‍ തന്നെ പ്ലാസ്റ്റിക് നോട്ടുകളുടെ പൂര്‍ണതോതിലുള്ള അച്ചടിയും വിതരണവും തുടങ്ങും. പോളിമര്‍ നോട്ടുകള്‍ അച്ചടിക്കുന്നതിന് ആവശ്യമായ പ്രത്യേക ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിനായി റിസര്‍വ്വ് ബാങ്കിന്റെ കറന്‍സി അച്ചടി വിഭാഗമായ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ആഗോള തലത്തില്‍ താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു.
സുരക്ഷ ഉറപ്പാക്കാന്‍ സുതാര്യമായ വിന്‍ഡോയില്‍ പോര്‍ട്രെയ്റ്റ് (ചിത്രം), മെറ്റാലിക് അക്കങ്ങള്‍, മാഗ്‌നറ്റിക് ത്രെഡ്, ഷാഡോ ഇമേജ് എന്നിവയടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഈ പ്ലാസ്റ്റിക് നോട്ടുകളില്‍ ഉണ്ടായിരിക്കും. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 18 ആണ്.
ആദ്യ ഘട്ടത്തില്‍ ഓരോ മൂല്യത്തിലുമുള്ള നോട്ടുകള്‍ക്കായി 34,000 റീമുകള്‍ വീതം ആകെ 68,000 റീം (ഒരു റീമില്‍ 500 ഷീറ്റുകള്‍) പോളിമര്‍ ഷീറ്റുകളാണ് റിസര്‍വ്വ് ബാങ്ക് വാങ്ങുക.
ഓസ്‌ട്രേലിയ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ പോളിമർ ബാങ്ക് നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഫിലിമുകളിൽ നിർമ്മിക്കുന്നതിനാൽ ഇവ സാധാരണ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കുകയും തേയ്മാനങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇത് കാലക്രമേണ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കും.
2026 സാമ്പത്തിക വർഷത്തിൽ കറൻസി അച്ചടിക്കാനുള്ള ആർ ബി ഐ യുടെ ചെലവ് 24 ശതമാനം കുറഞ്ഞ് 4,875 കോടി രൂപയായിട്ടുണ്ട്. എന്നാൽ കറൻസിയുടെ ആവശ്യകത ശക്തമായി തുടരുകയാണ്. മാർച്ച് 2026 അവസാനത്തോടെ പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 12 ശതമാനം വർധിച്ച് 41.23 ലക്ഷം കോടി രൂപയായി. പ്രചാരത്തിലുള്ള ആകെ നോട്ടുകളുടെ മൂല്യത്തിൽ 86 ശതമാനവും 500 രൂപ നോട്ടുകളാണ്.
SUMMARY: The central government has given permission to the Reserve Bank of India to issue plastic currency notes of Rs 10 and Rs 20 on a trial basis.
















