എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സിബിഐ, ഇഡി കേസുകളില്‍ ബിആർഎസ് നേതാവ് കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷയില്‍ ജൂലൈ ഒന്നിന് ഡല്‍ഹി ഹൈക്കോടതി വിധി പറയും. എല്ലാവരുടെ ഭാഗത്ത് നിന്നുമുള്ള വാദങ്ങള്‍ കേട്ടശേഷം മെയ് 28 ന് ചേർന്ന ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ ബെഞ്ചാണ് ജൂലൈ ഒന്നിന് വിധി പറയാന്‍ കേസ് മാറ്റിവച്ചത്.
കെ കവിതയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും അഭിഭാഷകൻ നിതേഷ് റാണയും ഹാജരായിരുന്നു. സിബിഐക്ക് വേണ്ടി അഭിഭാഷകൻ ഡിപി സിംഗ് ഹാജരായപ്പോള്‍ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിന് വേണ്ടി അഭിഭാഷകൻ സോഹെബ് ഹൊസൈൻ ഹാജരായി.
മറ്റ് പൊതുപ്രവർത്തകരുടെയും സ്വകാര്യ വ്യക്തികളുടെയും പങ്കാളിത്തവും അനധികൃത പണത്തിൻ്റെ ഒഴുക്കും ഉള്‍പ്പെടെയുള്ള ചില സുപ്രധാന വശങ്ങളില്‍ തുടർ അന്വേഷണം വളരെ നിർണായക ഘട്ടത്തിലാണെന്ന് ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെ സിബിഐ വ്യക്തമാക്കി. കുറ്റാരോപിതയായ ഹർജിക്കാരിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സിബിഐ വാദിച്ചു.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റും കെ കവിതയുടെ ജാമ്യാപേക്ഷയെ എതിർത്തു. ഡല്‍ഹി മദ്യനയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആർഎസ് നേതാവ് കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിനും സിബിഐക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു.
TAGS : LIQUAR SCAM DELHI | NATIONAL | K KAVITHA
SUMMARY : Delhi Liquor Policy Scam Case: Judgment on K Kavita’s bail plea on July 1