നടനും നിർമാതാവുമായ ധനുഷിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് നടി നയൻതാര. ആരാധകർക്കു മുമ്പില്‍ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല യഥാർഥത്തില്‍ ധനുഷിന് ഉള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര ആഞ്ഞടിച്ചു.
നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര-വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് നയൻതാരയുടെ രൂക്ഷഭാഷയിലുള്ള പ്രതികരണം. നയൻതാരയെ നായികയാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു.
ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതുകൊണ്ടു തന്നെ ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയില്‍ പരാമർശിക്കുന്നുണ്ട്. ചിത്രത്തിലെ പാട്ടുകള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാൻ ധനുഷിന്റെ നിർമാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയൻതാര പറയുന്നു. മാത്രവുമല്ല, ഈ ആവശ്യം പരിഗണിക്കുന്നത് മനഃപൂർവം വൈകിക്കുകയും ചെയ്തെന്ന് നയൻതാര വെളിപ്പെടുത്തി.
ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്റെ കോടതിയില്‍ ധനുഷ് ന്യായീകരിക്കേണ്ടി വരും. തമിഴ്നാട്ടിലെ ജനങ്ങള്‍ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം. കള്ളക്കഥകള്‍ മെനഞ്ഞ് താങ്കള്‍ ന്യായീകരിക്കാൻ ശ്രമിക്കുമായിരിക്കും. ദൈവം എല്ലാം കാണുന്നുണ്ടെന്നും ധനുഷ് മറ്റുള്ളവറുടെ ദൗർഭാഗ്യങ്ങളില്‍ സന്തോഷിക്കുന്ന വ്യക്‌തിയെന്നും നയൻതാര തുറന്നടിക്കുന്നു.
ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
TAGS : NAYANTHARA | DHANUSH
SUMMARY : 10 crores demanded for 3 seconds, a grudge that has not ended even after 10 years; Nayanthara criticizes Dhanush