വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല; പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെന്തുപ്പൂര് ചരുവിളാകം അനു ഭവനില്‍ ജയ്‌നി (44) ആണ് മരിച്ചത്. രണ്ടര മാസം മുന്‍പ് വളര്‍ത്തുനായ മകളെ കടിക്കുകയും ജയ്‌നിയുടെ കൈയ്യില്‍ മാന്തി മുറിവേല്‍പിക്കുകയും ചെയ്തിരുന്നു.മകള്‍ക്ക് അന്നുതന്നെ വാക്സിന്‍ എടുത്തു. എന്നാല്‍ തന്റെ കൈയില്‍ പട്ടിയുടെ നഖം കൊണ്ടത് ഇവര്‍ ആരോടും പറയുകയോ വാക്സിന്‍ എടുക്കുകയോ ചെയ്തിരുന്നില്ല. ഒരു മാസത്തിന് ശേഷം നായ ചത്തു.
മൂന്ന് ദിവസം മുമ്പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിറ്റേ ദിവസം അസ്വസ്ഥതകൾ കൂടിയപ്പോൾ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യ്തു. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും രോഗം സ്ഥിരീകരിച്ചതും. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജയ്നിയുടെ ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. തുടർന്ന് വൈകിട്ട് നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ സംസ്‌കരിച്ചു.
നഗരസഭ ജീവനക്കാരും മൃഗ സംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പ് ജീവനക്കാരും വീട്ടിലും ചിറക്കാണി വാര്‍ഡിലെ മറ്റു വീടുകളിലും പ്രദേശത്തും ക്ലോറിനേഷന്‍ നടത്തി. വളര്‍ത്തു നായകള്‍ക്ക് വാക്സിന്‍ എടുക്കുകയും അമ്പതോളം തെരുവ് നായകളെ പിടികൂടുകയും ചെയ്തു. രോഗിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവര്‍ക്ക് റാബിസ് വാക്സിനും നല്‍കിയിട്ടുണ്ട്.
<BR>
TAGS :
SUMMARY :