ന്യൂഡല്‍ഹി: മുലപ്പാലിന്റെ വാണിജ്യവില്‍പ്പന പാടില്ലെന്ന കര്‍ശന മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ). മുലപ്പാല്‍ അധിഷ്ടിതമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും എഫ്എസ്എസ്എഐ മുന്നറിയിപ്പ് നല്‍കി.
2006-ലെ എഫ്.എസ്.എസ് ആക്‌ട് പ്രകാരം മുലപ്പാൽ വിൽക്കുന്നതും സംസ്കരിക്കാനോ പാടില്ല. നിയമലംഘനം കണ്ടെത്തിയാൽ നടത്തിപ്പുക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുലപ്പാൽ സംസ്ക്കരിക്കുന്നതിനോ വിൽക്കുന്നതിനോ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടിരിക്കുകയാണ് എഫ്എസ്എസ്എഐ.
മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ അടുത്തിടെ മുലപ്പാലിൻ്റെ ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നിരുന്നു. ഓൺലൈനിൽ മുലപ്പാൽ ഉൽപ്പന്നങ്ങൾ തിരയുന്നതും സോഷ്യൽ മീഡിയകളിൽ പരസ്യം വരുന്നതും വർധിച്ചിരുന്നു. ആരോഗ്യമുള്ള ദാതാക്കളിൽ നിന്ന് (മുലയൂട്ടുന്ന അമ്മമാർ) ശേഖരിക്കുന്ന പാൽ പ്രോസസ്സ് ചെയ്ത് ശീതീകരിച്ചാണ് വിൽപ്പന. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ അധികൃതർ രംഗത്തെത്തിയത്.