ബെംഗളൂരു: ചൈനയെ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസിനെതിരെ (എച്ച്എംപിവി) മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഡിസംബറിൽ ജലദോഷം, ഐഎൽഐ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ ഗണ്യമായ കുറവ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
ശൈത്യകാലത്ത് ജലദോഷം, പനി, ശ്വാസകോശ സംബന്ധമായ അസുഖമാണ് കൂടുതലായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എച്ച്എംപിവി വൈറസ് കുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്നതാണ്. എന്നാൽ ഇതുവരെ അത്തരം കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് എല്ലാവരും ശുചിത്വം പരിശീലിക്കാനും സോപ്പ്, വെള്ളം അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പനിയോ ചുമയോ തുമ്മലോ ഉള്ളവർ അസുഖം മാറുന്നത് വരെ വീട്ടിൽ തന്നെ തുടരാനും, തിരക്കുള്ള പ്രദേശങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. രോഗബാധിതർ മതിയായ ജലാംശവും പോഷകസമൃദ്ധമായ ഭക്ഷണവും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ടിഷ്യൂ പേപ്പറിൻ്റെ പുനരുപയോഗം, രോഗബാധിതരുമായി അടുത്തിടപഴകൽ, ടവ്വലുകൾ, ലിനൻ തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കണം. പൊതു ഇടങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, രോഗബാധിതരുടെ മുഖത്ത് സ്പർശിക്കുന്നത് കുറയ്ക്കുക എന്നിവയും നിർദേശിച്ചിട്ടുണ്ട്.
TAGS: KARNATAKA | HMPV VIRUS
SUMMARY: Govt provides guidelines for HMPV virus in state