ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റിസ് ബി.ആർ ഗവായ് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തിന്‍റെ 52-ാമത് ചീഫ് ജസ്റ്റീസായാണ് ഗവായ് ചുമതലറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവര്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
ബുദ്ധമത വിശ്വാസി ആദ്യ ചീഫ് ജസ്റ്റീസാകുന്ന മുഹൂർത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഈ വർഷം നവംബർ 23 വരെയാണ് ഗവായിയുടെ കാലാവധി. മലയാളി ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ന്യായാധിപനാണ് ജസ്റ്റിസ് ബി.ആർ.ഗവായ്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ജസ്റ്റിസ് ബിആര്‍ ഗവായ് 2003ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 2019 മെയ് മാസത്തിലാണ് ബിആര്‍ ഗവായ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്.
ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് ബിആര്‍ ഗവായ് ഭരണഘടനാ നിയമത്തിലും ഭരണ നിര്‍വ്വഹണ നിയമത്തിലും വിദഗ്ധനാണ്. ഇലക്‌ട്രല്‍ ബോണ്ട് കേസ്, ബുള്‍ഡോസർ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുൻ കേരളാ ഗവർണറായിരുന്ന ആർ.എസ്.ഗവായിയുടെ മകനാണ്. ഈ വർഷം നവംബർ 23 വരെ ജസ്റ്റിസ് ബി.ആർ.ഗവായ് ചീഫ് ജസ്റ്റിസായി തുടരും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നലെയാണ് വിരമിച്ചത്.
TAGS : LATEST NEWS
SUMMARY : Justice B.R. Gavai takes charge as Chief Justice of the Supreme Court