ന്യൂഡൽഹി: ജൂണ്‍ 21-നും ജൂലായ് 15-നും ഇടയില്‍ ആഴ്ചയില്‍ 38 അന്താരാഷ്‌ട്ര വിമാനസർവീസുകള്‍ വെട്ടിക്കുറയ്‌ക്കുമെന്നും മൂന്ന് വിദേശസർവീസുകള്‍ റദ്ദാക്കുമെന്നും എയർ ഇന്ത്യ. വൈഡ് ബോഡി (കൂടുതല്‍ യാത്രക്കാരെയും കാർഗോയും ഉള്‍ക്കൊള്ളുന്ന) അന്താരാഷ്‌ട്ര വിമാനസർവീസുകള്‍ 15 ശതമാനം കുറയ്‌ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
ഡല്‍ഹി-നെയ്‌റോബി റൂട്ടിലെ നാലു സർവീസുകള്‍, അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് റദ്ദാക്കിയത്. വൈഡ് ബോഡി (ബോയിംഗ് 787 & B777) ഫ്ലൈറ്റ് വെട്ടിക്കുറയ്‌ക്കലുകളുടെ ഭാഗമായാണ് സർവീസുകള്‍ റദ്ദാക്കുന്നത്. എന്നാല്‍ വേനലവധിയുടെ അവസാനത്തില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് നിരവധി യാത്രക്കാരെ ബാധിക്കും. ബോയിംഗ് 777 വിമാനങ്ങളുടെ പരിശോധന വർധിപ്പിച്ചതിനാല്‍, എയർ ഇന്ത്യ മാത്രം നേരിട്ടുള്ള ഓപ്പറേറ്റർ ആയ അമേരിക്കൻ മേഖലകളിലേക്കുള്ള സർവീസുകളുടെ എണ്ണവും കുറച്ചു.
ഡൽഹി -സാൻ ഫ്രാൻസിസ്കോ സർവീസ് 10ല്‍ നിന്ന് ഏഴായും ഡൽഹി -ടൊറന്റോ സർവീസുകള്‍ ആഴ്ചയില്‍ 13 ല്‍ നിന്ന് 7 ആയി കുറയുകയും ചെയ്യും. ഡൽഹി-ചിക്കാഗോ സർവീസ് ഏഴില്‍ നിന്ന് മൂന്നായും ഡൽഹി- വാഷിംഗ്ടണ്‍ അഞ്ചില്‍ നിന്ന് മൂന്നായും ദില്ലി-വാൻകൂവർ ഏഴില്‍ നിന്ന് അഞ്ചായും കുറയും. യൂറോപ്പ് റൂട്ടുകളിലും സർവീസുകള്‍ കുറയും.
SUMMARY: Air India cuts 38 international flights