തിരുവനന്തപുരം: കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോവുന്നെന്ന പരാതിയെത്തുടർന്ന് എൻജിനിയറിംഗ് എൻട്രൻസ് (കീം) റാങ്ക്പട്ടിക തയ്യാറാക്കാൻ നിലവിലുള്ള മാർക്ക് സമീകരണ രീതിയിൽ മാറ്റം വരുത്തി. തമിഴ്നാട്ടിലെ മോഡൽ അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സമിതിയുടെ ശുപാർശയിൽ സർക്കാർ തീരുമാനമെടുക്കാൻ വൈകിയതാണ് കീം ഫലം വൈകാൻ കാരണം. പ്രോസ്പെക്ടസ് ഉടൻ പരിഷ്കരിക്കും. സോഫ്‌റ്റ്‌വെയറിൽ ക്രമീകരണം വരുത്തിയശേഷം, കീം എൻട്രൻസ് റാങ്ക് ലിസ്റ്റ് ഈയാഴ്ച പ്രസിദ്ധീകരിക്കും. രണ്ടു മാസം മുൻപ് നടന്ന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചെങ്കിലും റാങ്ക് പട്ടിക പുറത്തുവിടാനായിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി അഞ്ച് തരം മാറ്റങ്ങളാണ് നിര്‍ദേശിച്ചിരുന്നത്. അതില്‍ നിന്ന് ഒന്ന് സ്വീകരിച്ച് എന്‍ട്രന്‍സ് കമ്മീഷണര്‍ സമര്‍പ്പിച്ച ശിപാര്‍ശയാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
ഹയര്‍ സെക്കന്‍ഡറി മാര്‍ക്കും കീമിലെ സ്‌കോറും ചേര്‍ത്താണ് ഏകീകരണം. കേരളാ സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മാറ്റം വരുത്തുന്നത്. നീറ്റ് ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കീം ഫലം വരാത്തതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലിരിക്കെയാണ് ഫോര്‍മുല അംഗീകരിച്ചത്. സി ബി എസ് ഇ, സംസ്ഥാന സിലബസ്, ഐ സി എസ് ഇ വിദ്യാര്‍ഥികള്‍ക്കെല്ലാം പരീക്ഷയുടെ മൊത്തം മാര്‍ക്ക് ചേര്‍ത്തായിരിക്കും ഏകീകരണം നടത്തുക.
യോഗ്യതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയാലും ഏകീകരണത്തില്‍ കുറയാത്ത വിധമാണ് ഫോര്‍മുല. നേരത്തേ, ഹയര്‍ സെക്കന്‍ഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളിലെ മാര്‍ക്കും കീം സ്‌കോറും ചേര്‍ത്താണ് ഏകീകരണം നടത്തിയിരുന്നത്. ഈ രീതിയില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളെക്കാള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നുവെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന പരാതി.
SUMMARY: Kerala syllabus students will not get marks reduced in KEEM; Mark consolidation formula approved