തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്നും നടപടികള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ പൂര്‍ത്തീകരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് അറിയിച്ചു. സർക്കാരിന് തിരിച്ചടിയല്ലെന്നും അപ്പീലുമായി മേൽക്കോടതികളിൽ പോയാൽ പ്രവേശന നടപടികള്‍ വൈകുമെന്നത് കൊണ്ടാണ് സുപ്രീംകോടതിയില്‍ അപ്പീൽ പോകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘കീം പരീക്ഷയില്‍ നേരത്തെ തുടര്‍ന്ന് പോയ രീതിയില്‍ നീതികേടുണ്ട്. ഇത് വ്യക്തമായതോടെ ബദല്‍ കണ്ടെത്താനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ പ്രോസ്‌പെക്ടസ് നിലവില്‍ വന്നതിന് ശേഷം മാറ്റം വരുത്തിയത് ശരിയായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ പ്രോസ്‌കപെക്ടസില്‍ എപ്പോള്‍ വേണെങ്കിലും സര്‍ക്കാരിന് മാറ്റം വരുത്താം. പക്ഷെ കോടതി വിധി ഇപ്പോള്‍ അംഗീകരിക്കുന്നു’ മന്ത്രി പറഞ്ഞു.
സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പറയാന്‍ സാധിക്കില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണം, നേരത്തെ തുടര്‍ന്നു പോന്ന പ്രോസസില്‍ നീതികേടുണ്ട് എന്ന് മനസിലാക്കിയപ്പോള്‍ ഒരു ബദല്‍ കണ്ടെത്തുന്നതിനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. അതില്‍ തെറ്റുണ്ട് എന്നുള്ളതല്ല. പ്രോസ്‌പെക്ടസ് നിലവില്‍ വന്നതിന് ശേഷം മാറ്റം വരുത്തിയത് ശരിയായില്ല എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. യഥാര്‍ഥത്തില്‍ പ്രോസ്‌പെക്ടസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അനുമതിയുണ്ട് എന്നുള്ള ഒരു ക്ലോസ് ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ്. പക്ഷേ കോടതി വിധി അംഗീകരിക്കുകയാണ് – മന്ത്രി പറഞ്ഞു.
SUMMARY: Minister R Bindu says government has no appeal in KEEM, rank list will be published according to old formula