ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര മനഗുള്ളി കാനറാ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ച കേസില്‍ 12 പേരെ കൂടി അറസ്റ്റ് ചെയ്തു. ബാങ്കിലെ മുൻ മാനേജർ വിജയകുമാര്‍ മോഹനര മിരിയാല (41), ചന്ദ്രശേഖര്‍ കോടിലിംഗം നെരെല്ല (38), സുനില്‍ നരസിംഹലു മോക (40) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. പ്രതികളെല്ലാം ഹുബ്ബള്ളി സ്വദേശികളാണ്. ഇക്കഴിഞ്ഞ മെയ് 23 നും 25 നും ഇടയിലാണ് കര്‍ണാടകയിലെ ബാങ്കിംഗ് മേഖലയെ തന്നെ ഞെട്ടിച്ച സംഭവം നടന്നത്.
കവര്‍ച്ച ചെയ്യപ്പെട്ട 59 കിലോ സ്വർണത്തിൽ 39.26 കോടി രൂപയുടെ സ്വർണ്ണം പോലീസ് കണ്ടെത്തി. ഇതിനു പുറമേ ഒരു 1.16 കോടി രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച 5 കാറുകളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മെയ് 26ന് നടന്ന കവര്‍ച്ചയില്‍ ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായാണ് പരാതി. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം 53 കോടിയോളം രൂപ വിലവരും
വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത കവര്‍ച്ചയാണ് ഇതെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്ത്, അലാറം സിസ്റ്റം ഓഫ് ചെയ്ത്, ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ലോക്കറില്‍ പ്രവേശിച്ചാണ് പ്രതികള്‍ ബാങ്കില്‍ പ്രവേശിച്ചത്. സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ഒരു ലോക്കര്‍ മാത്രമേ തുറന്നിട്ടുള്ളൂ, മറ്റൊരു ലോക്കര്‍ തൊടാതെ വച്ചിരുന്നു, ഇത് കൃത്യമായ ആസൂത്രണമാണ് വെളിവാക്കുന്നതെന്ന് തുടക്കത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. അന്വേഷണത്തിനായി അഡീഷണല്‍ എസ്പിമാരായ ശങ്കര്‍ മാരിഹാല്‍, രാമനഗൗഡ ഹട്ടി, ഡെപ്യൂട്ടി എസ് പിമാരായ ടി.എസ് സുല്‍പി, സുനില്‍ കാംബ്ലെ, ബല്ലപ്പ നന്ദ് ഗവി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എസ് പി എട്ട് അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിരുന്നു.
SUMMARY: Vijayapura bank robbery; 15 people arrested so far, 39 kg of gold recovered.