ബെംഗളൂരു: ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബുധനാഴ്ച നേത്രാവതിസ്നാനഘട്ടത്തിന് സമീപത്തുള്ള ബംഗ്ലഗുഡ്ഡയിൽ ഒമ്പത് സ്ഥലങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. 2012-ൽ കൊല്ലപ്പെട്ട യുവതിയുടെ മാതൃസഹോദരനായ വിട്ടൽ ഗൗഡ ബംഗ്ലഗുഡ്ഡയിലെ 12 ഏക്കർ വനമേഖലയിൽ നിരവധി അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടുവെന്ന അവകാശവാദത്തെ തുടർന്നാണ് എസ്‌ഐടി തിരച്ചിൽ പുനരാരംഭിച്ചത്. കണ്ടെത്തിയ മനുഷ്യാസ്ഥികള്‍ ഫൊറൻസിക് പരിശോധനയ്ക്കായി ബെംഗളൂരുവിലേക്ക് അയച്ചതായും എസ്ഐടി അറിയിച്ചു.
ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടുവരെ നീണ്ടു. കുഴിയെടുത്തുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. എസ്‌ഐടി ഉദ്യോഗസ്ഥർ, ബെൽത്തങ്ങാടി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് വിദഗ്ധർ, ക്രൈം സീൻ ഓഫീസർമാർ (സോക്കോ), റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ, തൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘമാണ് നേത്രാവതി കുളിക്കടവിന് സമീപമുള്ള വനത്തിൽ തിരച്ചിൽ നടത്തിയത്. എസ്‌ഐടി എസ്‌പിമാരായ ജിതേന്ദ്ര കുമാർ ദയാമ, സിഎ സൈമൺ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യയെ ആഗസ്റ്റ് 23നാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.1995-2014 കാലഘട്ടത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്ക് വഴങ്ങി ധർമസ്ഥലയിലെ വിവിധ ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തൽ.
SUMMARY: Remains of bodies found again in Dharmasthala
SUMMARY: Remains of bodies found again in Dharmasthala