ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ മഹാരാഷ്ടയിലെ രണ്ട് സ്‌കൂൾ അധ്യാപകർക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ ലത്തൂരില്‍ അധ്യാപകരായ സഞ്ജയ് തുക്കാറാം ജാദവ്, ജലീൽ ഉമർഖാൻ പഠാൻ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സഞ്ജയ് തുക്കാറാം ജാദവ്, ജലീൽ ഉമർഖാൻ പഠാൻ എന്നിവർ ജില്ലാ പരിഷത്ത് സ്കൂളുകളിൽ പഠിപ്പിക്കുകയും ലത്തൂരിൽ സ്വകാര്യ കോച്ചിങ് സെൻ്ററുകൾ നടത്തുകയും ചെയ്യുന്നവരാണ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ജലീൽ ഉമർഖാൻ പഠാനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. സഞ്ജയ് തുക്കാറാം ജാദവ് ഒളിവിലാണ്.
നിരവധി വിദ്യാർഥികളുടെ അഡ്‌മിറ്റ് കാർഡുകളും വാട്‌സ്ആപ്പ് ചാറ്റുകളും ഇവരുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് പേരുടെയും ഫോൺ കോളുകൾ പരിശോധിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഡൽഹി ആസ്ഥാനമായുള്ള ഗംഗാധർ എന്നയാൾക്കും ഇതിൽ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. മഹാരാഷ്ട്ര പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നന്ദേഡിലെ ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ ഗംഗാധർ, ഇരണ്ണ കൊംഗൽവാർ എന്നിവരുടെ പേരുകളും ഉണ്ട്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
<BR>
TAGS : NEET EXAM | NTA-NEET2024 | MAHARASHTRA
SUMMARY : A case has been registered against two school teachers in Maharashtra for NEET exam irregularities