ബെംഗളൂരു: ജയിലിനുള്ളിൽ വിഐപി പരിഗണന ലഭിച്ച കന്നഡ നടന്‍ ദര്‍ശനെ ബെളഗാവി ഹിൻഡാൽഗ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ദർശനെ ജയിൽ മാറ്റണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടത്. സംഭവത്തിൽ ഇതുവരെ ഒമ്പത് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചു.
ജയില്‍ പരിസരം സന്ദര്‍ശിച്ച് സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍ ഇപ്പോള്‍ റിമാൻഡിലാണ്. പ്രതികൾക്ക് എല്ലാവർക്കും തുല്യമായ പരിഗണന നൽകണമെന്നും, ആർക്കും പ്രത്യേക പരിഗണന ആവശ്യമില്ലെന്നും ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്നും പരമേശ്വര പറഞ്ഞു.
ഏഴ് ഉദ്യോഗസ്ഥരെ സർക്കാർ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജയില്‍ സന്ദര്‍ശിച്ച് സംഭവത്ഗ്‌ൾ രണ്ട് ഉദ്യോഗസ്ഥരുടെ കൂടി പങ്കാളിത്തത്തെക്കുറിച്ച് അറിഞ്ഞു, ഇക്കാരണത്താൽ അവരെയും സസ്‌പെന്‍ഡ് ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു, കേസില്‍ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രേണുകസ്വാമി കൊലപാതക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന 17 പേരിലൊരാളാണ് ദർശൻ. സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ച് രേണുകസ്വാമിയെ ദർശനും സംഘവും ചേർന്ന് മർദിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. ബെംഗളൂരുവിലെ സുമനഹള്ളിയില്‍ ജൂണ്‍ ഒൻപതിനാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ദർശന്റെ സുഹൃത്ത് പവിത്രയും ജയിലിലാണ്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor darshan thogudeepa to be shifted to hindalga jail