അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് ലഭിച്ച സാധനങ്ങള്‍ പോലീസിന് കൈമാറി സന്നദ്ധ പ്രവർത്തകർ. കത്തിനശിച്ച സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളില്‍ നിന്ന് 100 പവൻ സ്വർണ്ണാഭരണങ്ങള്‍, 80,000 രൂപ, പാസ്‌പോർട്ടുകള്‍, ഒരു ഭഗവദ്ഗീത എന്നിവയാണ് കണ്ടെടുത്തത്.
കണ്ടെടുത്ത എല്ലാ സ്വകാര്യ വസ്തുക്കളും രേഖപ്പെടുത്തുന്നുണ്ടെന്നും അവ അടുത്ത ബന്ധുക്കള്‍ക്ക് തിരികെ നല്‍കുമെന്നും ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി ഞായറാഴ്ച പറഞ്ഞു. ജൂണ്‍ 12 ഉച്ചയ്ക്ക് 1.39നാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം രണ്ട് കിലോമീറ്റർ അകലെയുള്ള മേഘാനിനഗറില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് പതിക്കുന്നത്.
650 അടി ഉയരത്തില്‍ നിന്ന് പതിച്ച വിമാനം ഒരു തീഗോളമായി ഹോസ്റ്റല്‍ കെട്ടിടത്തെയും സമീപപ്രദേശത്തെയും വീഴുങ്ങുകയായിരുന്നു. 274 പേരാണ് അപകടത്തില്‍ മരിച്ചത്. 56കാരനായ രാജുപട്ടേലിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രാജു പട്ടേലും സംഘവുമാണ് അപകടം നടന്നയുടൻ സ്ഥലത്തെത്തിയത്. ആദ്യത്തെ 15 മുതല്‍ 20 മിനിറ്റ് വരെ, ഞങ്ങള്‍ക്ക് അടുത്തെത്താൻ പോലും കഴിഞ്ഞില്ലെന്നും തീ വളരെ ശക്തമായിരുന്നുവെന്നും രാജു പട്ടേല്‍ പറഞ്ഞു.
ആദ്യത്തെ അഗ്നിശമന സേനയും 108 ആംബുലൻസുകളും എത്തിയപ്പോള്‍, ഞങ്ങള്‍ സഹായത്തിനായി ഓടി. സ്ട്രെച്ചറുകള്‍ ഒന്നും കാണാത്തതിനാല്‍, സാരിയും ബെഡ്ഷീറ്റും ഉപയോഗിച്ചാണ് പരുക്കേറ്റവരെ ചുമന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സർക്കാർ. 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങള്‍ വിട്ടുനല്‍കിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനല്‍കുമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു.
SUMMARY: 100 Pawan gold ornaments, Rs 80,000, Bhagavad Gita, passport; Items recovered from plane crash site handed over to police